ന്യൂഡല്‍ഹി: ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ ഇറക്കുമതി ചെയ്യാൻ ഏര്‍പ്പെടുത്തിയിരിക്കുന്ന 28 ശതമാനം നികുതിയ്‌ക്ക് പുറമേ വീണ്ടും 12 ശതമാനം വാറ്റ് ഏര്‍പ്പെടുത്തിയ തീരുമാനത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ബന്ധു അയച്ചുകൊടുത്ത ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റിന് വീണ്ടും 12 ശതമാനം ജിഎസ്‌ടി ചുമത്തിയതിനെതിരെ ഒരു മുതിര്‍ന്ന പൗരനാണ് കോടതിയെ സമീപിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത് ഭരണഘടനാ വിരുദ്ധമാണ്. യുദ്ധം, ക്ഷാമം, മഹാമാരി, വെളളപ്പൊക്കം ഇവയെല്ലാം വരുമ്പോൾ സര്‍ക്കാര്‍ വ്യത്യസ്‌ത സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയതുപോലെയാണ് രാജ്യത്തെ സാഹചര്യമെന്ന് കോടതി പരാമര്‍ശിച്ചു. രാജ്യത്തെ പൗരന്മാരെല്ലാം ശ്വസിക്കാന്‍ സാധിക്കാതെ ജോര്‍ജ് ഫ്ളോയിഡിന്റെ സാഹചര്യത്തെ നേരിടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഇറക്കുമതി ചെയ്‌ത ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ വ്യാവസായിക ഉപയോഗത്തിന് എടുക്കരുതെന്ന് ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടു.
നികുതിയ്‌ക്ക് മേല്‍ നികുതി ചുമത്തുന്നത് ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം പൗരന്റെ ജീവിക്കാനുളള അവകാശത്തെ നിഷേധിക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കേസ് പരിഗണിച്ച ജസ്‌റ്രിസ് തല്‍വാന്ത്, ജസ്‌റ്റിസ് രാജീവ് ഷാക്ക്ദേര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ജിഎസ്‌ടി 12 ശതമാനം ചുമത്തിയത് സര്‍ക്കാര്‍ റദ്ദാക്കി.
എന്നാല്‍ ഹര്‍ജിക്കാരന്റെ വാദത്തെ ധനമന്ത്രാലയം എതിര്‍ത്തു. ജീവിക്കാനുളള അവകാശപ്രകാരം ഇത് അനുവദിച്ചാല്‍ സ്വത്തിനെ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ചിലര്‍ ശ്രമിക്കുമെന്നും ഇത് ഗുരുതര പ്രത്യാഖ്യാതം ഉണ്ടാക്കുമെന്നാണ് മന്ത്രാലയത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മാത്രമല്ല ഇത്തരത്തില്‍ നികുതി ചുമത്തിയാല്‍ മാത്രമേ ഇവയുടെ ദുരുപയോഗം തടയാനാകൂ എന്ന വാദമാണ് കേന്ദ്ര ധനമന്ത്രാലയത്തിന്.