ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മുക്തരില്‍ പടര്‍ന്ന് പിടിക്കുന്ന ബ്ലാക്ക് ഫംഗസ് തിരിച്ചറിയാന്‍ അടയാളങ്ങള്‍ വിശദികരിച്ച് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ.
ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച ശേഷവും വിട്ടു മാറാതെ തലവേദനയും മുഖത്തെ നീര്‍വീക്കവും തുടരുകയാണെങ്കില്‍ അടിയന്തരമായി ഡോക്ടറെ കണ്ട് ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
വായിലെ നിറം മാറുക, മുഖത്തിന്റെ ഏതെങ്കിലും ഭാഗത്ത് സംവേദനം കുറയുക, പല്ലിളകല്‍ തുടങ്ങിയവ ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണ്. നെഞ്ച് വേദന, ശ്വാസ തടസം, കാഴ്‌ച മങ്ങല്‍, ഇരട്ടിയായി കാണുക എന്നിവയും ബ്ലാക്ക് ഫംഗസിന്റെ അടയാളങ്ങളാണ്. അണുബാധയുണ്ടോ എന്നറിയാന്‍ സൈനസുകളുടെ എക്സ് റേ അല്ലെങ്കില്‍ സി.ടി. സ്കാന്‍ നടത്താവുന്നതാണ്. രക്ത പരിശോധന നടത്തിയും രോഗം നിര്‍ണയിക്കാന്‍ കഴിയും.