ആരാകും സി.ബി.ഐ ഡയറക്ടറെന്ന് ഇന്നറിയാം; അന്തിമ പട്ടികയില്‍ ബെഹ്റയും

ആരാകും സി.ബി.ഐ ഡയറക്ടറെന്ന്  ഇന്നറിയാം; അന്തിമ പട്ടികയില്‍ ബെഹ്റയും

ന്യൂഡല്‍ഹി: സി.ബി.ഐയുടെ പുതിയ ഡയറക്ടര്‍ ആരെന്ന് ഇന്നറിയാം. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതാധികാര സമിതി ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാല്‍ പ്രവീണ്‍ സിന്‍ഹയാണ് താത്കാലിക ചുമതല വഹിക്കുന്നത്.

കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ മുന്‍പരിചയമുള്ള മൂന്ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ പഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് വകുപ്പ് തീരുമാനിക്കുകയും ഇതില്‍ നിന്നൊരാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കേരള പോലീസ് ഡി.ജി.പി ലോക്നാഥ് ബെഹ്റ, എന്‍.ഐ.എ. മേധാവി വൈ.സി മോഡി, അതിര്‍ത്തി രക്ഷാസേന ഡയറക്ടര്‍ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ രാകേഷ് അസ്താന, സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവര്‍ അന്തിമ പട്ടികയിലുണ്ട്.

1985-86 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. 2009-ല്‍ എന്‍.ഐ.എ.യുടെ ആദ്യ സംഘത്തിലുണ്ടായിരുന്നതും മുന്‍പ് സി.ബി.ഐ.യില്‍ പ്രവര്‍ത്തിച്ച പരിചയവുമാണ് ബെഹ്റയെ പരിഗണിക്കാന്‍ കാരണം. പശ്ചിമബംഗാളിലെ പുരുലിയയില്‍ ഹെലികോപ്റ്ററില്‍ ആയുധം നിക്ഷേപിച്ചത്, മുംബൈ സ്‌ഫോടന പരമ്പര തുടങ്ങിയ കേസുകള്‍ ബെഹ്‌റ അന്വേഷിച്ചിട്ടുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.