ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്ക് എതിരെ മെയ് 26ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. സമരം ആറ് മാസം തികയുന്ന മെയ് 26 ന് സംയുക്ത കിസാന്‍ മോര്‍ച്ച കരിദിനമായി ആചരിക്കും.
അതേസമയം രാജ്യവ്യാപക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് 12 പ്രതിപക്ഷ പാർട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
'സമാധാനപരമായി നടക്കുന്ന കർഷക സമരത്തിന്റെ ആറുമാസം തികയുന്ന മെയ് 26ന് നടത്തുന്ന പ്രതിഷേധത്തിന് ഞങ്ങളുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു'- പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
രാജ്യമൊട്ടൊകെ എല്ലാവരും 26 ന് വീടുകളിലും വാഹനങ്ങളിലും കടകളിലും കരിങ്കൊടി ഉയര്‍ത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കുകയും വേണം. മെയ് 26 ന് ഞങ്ങള്‍ പ്രതിഷേധം തുടങ്ങിയിട്ട് ആറുമാസം പൂര്‍ത്തിയാകും. ഒപ്പം മോഡിസര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്യും. ആ സാഹചര്യത്തില്‍ ഈ കരിദിനത്തിന് വലിയ പ്രസക്തിയുണ്ടെന്ന് കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാളാണിക്കാര്യം പറഞ്ഞിരുന്നു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എച്ച് ഡി ദേവഗൗഡ (ജെഡിഎസ്), ശരദ് പവാർ (എൻസിപി), ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (തൃണമൂൽ കോൺഗ്രസ്), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ (ശിവസേന), തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (ഡിഎംകെ), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ (ജെഎംഎം), ഫറൂഖ് അബ്ദുള്ള (ജെകെപിഎ) തേജസ്വി യാദവ്(ആർജെഡി) എന്നിവാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്