ന്യൂഡൽഹി: കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ നയം മാറ്റാത്തതിനാൽ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി നാളെ മുതൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്. നിർണായക തീരുമാനം നാളെയുണ്ടായേക്കും.
കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശം പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിയമിക്കണം. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, കണ്ടന്റുകൾ പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാത്രമല്ല, ഒടിടികൾക്കും ഇത് ബാധകമാണ്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പായ 'കൂ' മാത്രമാണ് കേന്ദ്രസർക്കാരിന്റെ പുതിയ സമൂഹമാധ്യമ മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
എന്നാൽ സമൂഹമാധ്യമങ്ങൾ നയം മാറ്റാൻ തയ്യാറാവാത്തത് ഇന്ത്യയിലെ സോഷ്യൽ മീഡിയകളുടെ നിരോധനത്തിന് കാരണമാകും. ഇന്നാണ് വാട്ട്സ് ആപ്പ്, ഫോസ്ബുക്ക്, ട്വിറ്റർ എന്നീ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നടപ്പിലാക്കാനുള്ള അവസാന ദിവസം. ഇന്ന് നിലപാട് മാറ്റിയില്ലെങ്കിൽ ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ട്.
മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുന്നതിനു കമ്മറ്റിയുമുണ്ടാകും. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്‌സ്ബുക്ക് വക്താവ് കൂട്ടിച്ചേർത്തു.