ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കണമെന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സുപ്രീം കോടതി. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് നൽകിയ നിര്‍ദ്ദേശം പാലിക്കണം. ജില്ലാ ഭരണകൂടം കുട്ടികളുടെ വിവരം നല്കണമെന്നും കോടതി പറഞ്ഞു.
2021 ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 25 വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡിനെ തുടര്‍ന്ന് 577 കുട്ടികളാണ് അനാഥരായിരിക്കുന്നതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.
കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കേരളത്തിൽ കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായിരിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഈ കുട്ടികള്‍ക്ക് ഒറ്റതവണയായി മൂന്ന് ലക്ഷം രൂപയും 18 വയസുവരെ പ്രതിമാസം രണ്ടായിരം രൂപയും, ബിരുദ തലം വരെയുളള വിദ്യാഭ്യാസവും ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം.