മുംബൈ: കോവിഡ് കാലത്ത് വിദേശത്ത് നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച വന്ദേ ഭാരത് മിഷനിലടക്കം എയര്‍ ഇന്ത്യ ജീവനക്കാരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും വാക്സിന്‍ എടുക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല.
കഴിഞ്ഞ മാസം മാത്രം അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ക്യാപ്റ്റന്‍ പ്രസാദ് കര്‍മാകര്‍, ക്യാപ്റ്റന്‍ സന്ദീപ് റാണ, ക്യാപ്റ്റന്‍ അമിതേഷ് പ്രസാദ്, ക്യാപ്റ്റന്‍ ജി പി എസ് ഗില്‍, ക്യാപ്റ്റന്‍ ഹര്‍ഷ് തിവാരി എന്നീ എയര്‍ ഇന്ത്യയിലെ പൈലറ്റുമാരാണ് മേയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഇവരെല്ലാം വിവിധ വിദേശ രാജ്യങ്ങളില്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിമാനം പറത്തിയവരാണ്. എയര്‍ ഇന്ത്യയുടെ പൈലറ്റുമാരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കണമെന്ന് ഏറെ നാളായി ആവശ്യം ഉയരുന്നുണ്ട്.
വാക്സിന്‍ ലഭിച്ചില്ലെങ്കില്‍ പറക്കല്‍ നിര്‍ത്തുമെന്ന് പൈലറ്റുമാരുടെ ഭീഷണിയെത്തുടര്‍ന്ന് മേയ് നാലിന് എയര്‍ ഇന്ത്യ തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും കുത്തിവയ്പ്പ് നടത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് മേയ് 15 ഓടെ വാക്സിനേഷന്‍ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ ക്ഷാമം നിമിത്തം മൂന്നോളം വാക്സിനേഷന്‍ ക്യാമ്പുകൾ നിര്‍ത്തലാക്കേണ്ടി വന്നു.