രാജ്യത്ത് 5 ജി നടപ്പാക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ ജൂഹി ചൗളയ്ക്ക് 'പണി' കിട്ടി; 20 ലക്ഷം രൂപ പിഴയടയ്ക്കാന്‍ വിധി

രാജ്യത്ത് 5 ജി നടപ്പാക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ ജൂഹി ചൗളയ്ക്ക് 'പണി' കിട്ടി; 20 ലക്ഷം രൂപ പിഴയടയ്ക്കാന്‍ വിധി

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5 ജി) നടപ്പാക്കുന്നതിനെതിരെ ഹര്‍ജിയുമായെത്തിയ ബോളിവുഡ് നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. നടി നല്‍കിയ പരാതി മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയായിരുന്നെന്ന് കോടതി വിമര്‍ശിച്ചു. നടിയുടെ പരാതി റദ്ദാക്കുകയും ചെയ്തു.

5 ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നാണ് ഹര്‍ജിയില്‍ ജൂഹി ആവശ്യപ്പെട്ടത്. മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്താണ് നടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എത്തരത്തില്‍ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. 5 ജി വരുന്നതോടെ മനുഷ്യനു മാത്രമല്ല ഒരു ജീവിക്കും ഒരു സമയവും വികിരണത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന പ്രചാരണങ്ങള്‍ സജീവമാവുന്നതിനിടെയാണ് ജൂഹി ഹര്‍ജി നല്‍കിയത്.

പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് കരുതുന്നതായും ഹര്‍ജിയില്‍ വിര്‍ച്വല്‍ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും കോടതി പറഞ്ഞു. വിര്‍ച്വല്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി നടപടികളില്‍ കടന്നുകയറി ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി തടസം സൃഷ്ടിച്ച ആരാധകനെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് ജി.ആര്‍. മെഹ്തയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് മെഹ്ത നിരീക്ഷിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.