കര്‍ഷകരുടെ അറസ്റ്റ്: സാക്ഷിയായി പൊലീസ് സ്റ്റേഷനിൽ പശു; ജാമ്യം നൽകി മാപ്പ് ചോദിച്ച് പോലീസ്

കര്‍ഷകരുടെ അറസ്റ്റ്: സാക്ഷിയായി പൊലീസ് സ്റ്റേഷനിൽ പശു; ജാമ്യം നൽകി മാപ്പ് ചോദിച്ച് പോലീസ്

ഹരിയാന: അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ട് കിട്ടാന്‍ പൊലീസ് സ്റ്റേഷനില്‍ സാക്ഷിയായി എത്തിയത് പശു. നാല്‍പത്തിയൊന്നാം സാക്ഷിയാണ് എത്തിയിരിക്കുന്നതെന്നും അറസ്റ്റ് ചെയ്യപ്പെട്ട കര്‍ഷകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് സാക്ഷിയെ കൊണ്ടുവന്നവര്‍ വ്യത്യസ്ത രീതിയിൽ പ്രതിഷേധം പ്രകടിപ്പിച്ചു.

ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എംഎല്‍എയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത രണ്ട് കര്‍ഷകരെ വിട്ടുകിട്ടാനാണ് ഈ വ്യസ്തമായ പ്രതിഷേധം നടന്നത്. കഴിഞ്ഞ ബുധനാഴ്ച ഭരണകക്ഷിയായ ബിജെപിയുമായി സഖ്യമുള്ള ജെജെപിയുടെ ഹരിയാന എംഎല്‍എ ദേവേന്ദ്ര സിംഗ് ബാബ്ലിയുടെ വീട് വളഞ്ഞെന്നാരോപിച്ചാണ് കര്‍ഷക നേതാക്കളായ വികാസ് സിസാര്‍, രവി ആസാദ് എന്നിവരെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫത്തേഹാബാദ് തോഹാനയിലെ പോലീസ് സ്റ്റേഷനില്‍ മറ്റ് കര്‍ഷകര്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.

കര്‍ഷകര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കണ്ട സാക്ഷികളില്‍ ഒരാള്‍ പശുവാണെന്ന് കാണിച്ചാണ് ഇവര്‍ പശുവുമായി എത്തി പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയത്. വെറുതെ പശുവവുമായി എത്തി പ്രതിഷേധിക്കുക മാത്രമല്ല ഇവര്‍ ചെയ്തത്. കേസിലെ സാക്ഷിയായ പശുവിന് തീറ്റയും വെള്ളവും എത്തിക്കാനുള്ള ഉത്തരവാദിത്തം പൊലീസിന് ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

‘ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വയം പശു ഭക്തരും പശുപ്രേമികളുമായി ആണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ വിശുദ്ധ മൃഗത്തെ ഒരു പ്രതീകമായിട്ടാണു ഞങ്ങള്‍ കൊണ്ടുവന്നത്,” പ്രതിഷേധിച്ച കര്‍ഷകര്‍ പറഞ്ഞു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്താണ്. പ്രതിഷേധം ശക്തിപ്പെട്ടതോടെ രണ്ട് കര്‍ഷകരെയും ജാമ്യത്തില്‍ വിടുകയും കര്‍ഷകര്‍ക്ക് എതിരെ മോശമായി സംസാരിച്ചതില്‍ മാപ്പ് ചോദിച്ചു ബാബ്ലി രംഗത്തെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.