ദുബായ്: മാസ്ക് ധരിച്ച് , സാനിറ്റൈസർ ഉപയോഗിച്ച്, സാമൂഹിക അകലം പാലിച്ച് ആഘോഷങ്ങളാകാമെന്ന് യുഎഇ. വിവിധ എമിറേറ്റുകള്‍ ഇത് സംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കി. പൊതു ചടങ്ങുകള്‍ക്കും പ്രദർശനങ്ങള്‍ക്കും അനുമതി നല്കിയിട്ടുണ്ടെങ്കിലും മുന്‍കരുതലുകളില്‍ വിട്ടുവീഴ്ചയില്ലെന്നും പരിശോധകള്‍ തുടരുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. കഴിഞ്ഞ ആറുമാസത്തിനിടെ ദുബായില്‍ നിയമം ലംഘിച്ചതിന് 10745 പേർക്കാണ് പോലീസ് പിഴ ചുമത്തിയത്.
ദുബായിലെ പുതുക്കിയ മാർഗനിർദ്ദേശം
1. ഹോട്ടലുകളിലും നിർദ്ദിഷ്ട ഇടങ്ങളിലും പരമാവധി 100 പേർ പങ്കെടുക്കുന്ന വിവാഹചടങ്ങുകളാകാം. വാക്സിനെടുത്തവരായിരിക്കണം പങ്കെടുക്കുന്നവർ
2. വീടുകളിലെ വിവാഹ ചടങ്ങുകള്‍ക്ക് 30 പേർക്കാണ് അനുമതി.
3. വിനോദകേന്ദ്രങ്ങളില്‍ 70 ശതമാനം പേരെ പങ്കെടുപ്പിച്ചുകൊണ്ടുളള പരിപാടിക്ക് അനുമതിയുണ്ട്.
4. ഹോട്ടലുകളില്‍ ഇത് 100 ശതമാക്കി ഉയർത്തിയിട്ടുണ്ട്.
5. ഇന്‍ഡോർ പരിപാടികള്‍ക്ക് 1500 പേർക്കും, ഔട്ട് ഡോർ പരിപാടികള്‍ക്ക് 2500 പേർക്കുമാണ് അനുമതി
6. റസ്റ്ററന്റുകളില്‍ ഒരു മേശയ്ക്ക് ചുറ്റുമിരിക്കാവുന്നവരുടെ എണ്ണം 10 ആക്കിയിട്ടുണ്ട്. ശീഷ യ്ക്ക് ആറുപേർക്കാണ് അനുമതി
ഷാർജ
എമിറേറ്റിലെ ആഘോഷപരിപാടികളും ഒത്തുചേരലുകളുമെല്ലാം നിരന്തരം പോലീസ് നിരീക്ഷിക്കുമെന്ന് ഷാർജ പോലീസ് മേജർ ജനറല്‍ സെയ്ഫ് അല്‍ സെരി അല്‍ ഷംസി പറഞ്ഞു. പലയിടങ്ങളിലും കോവിഡ് മുന്‍കരുതലുകള്‍ എല്ലാ ഭാഷയിലും പ്രദർശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാർഗനിർദ്ദേശങ്ങള്‍
1. സാമൂഹിക ഒത്തുചേരലുകളില്‍ പരമാവധി 20 പേർ മാത്രം. നാലുമീറ്ററോളം സാമൂഹിക അകലം പാലിക്കുകയും വേണം.
2. പരിപാടി തുടങ്ങുന്നതിന് മുന്‍പ് കോവിഡ് മുന്‍കരുതലുകള്‍ സന്ദേശം നല്‍കണം.
3. ഹസ്തദാനവും ആലിംഗനവും അനുവദിക്കില്ല
4. മാസ്ക് നിർബന്ധം
5. മേശയ്ക്ക് ചുറ്റും നാലു പേർ മാത്രം, സാനിറ്റൈസറും നിർബന്ധം
അജ്മാന്‍
വിവാഹചടങ്ങുകള്‍ക്ക് 10 പേർക്ക് മാത്രമാണ് അനുമതി, മരണാന്തര ചടങ്ങുകള്‍ക്ക് 20 പേർക്ക് പങ്കെടുക്കാം.
അനാവശ്യ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പലരും അത് പാലിക്കാതിരുന്നതാണ് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമാകുന്നതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.