തിരുവനന്തപുരം: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം വിദ്യാഭ്യാസം ഓൺലൈനായി മാറിയതോടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് ഈ വർഷം കൂടുതൽ വിദ്യാർഥികളെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്കുകൾ പ്രകാരമാണ് ഈ കണ്ടത്തെൽ.
സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്നും രണ്ട് മുതൽ ഒൻപത് വരെ എല്ലാ ക്ലാസുകളിലും പുതുതായി സ്റ്റേറ്റ് സിലബസിലേക്ക് കൂടുതൽ വിദ്യാർഥികളെത്തിയെന്നാണു കണക്ക്.
എല്ലാ ക്ലാസുകളിലുമായി ഒരു ലക്ഷത്തോളം വിദ്യാർഥികൾ വന്നുചേർന്നു. ഒന്നാം ക്ലാസിലെത്തിയത് എല്ലാ പ്രാവശ്യത്തെയും പോലെ 3.2 ലക്ഷം വിദ്യാർഥികളെന്ന കണക്കും പ്രാഥമികമായി ലഭിച്ചിട്ടുണ്ട്.
സാധാരണ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ് ഇത്തരത്തിൽ സിലബസ് മാറി വിദ്യാർഥികൾ സ്റ്റേറ്റ് സിലബസിലേക്കു വരാറുള്ളത്. എന്നാൽ എല്ലാ ജില്ലകളിൽനിന്നും വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്ക് പ്രകാരം ഒന്നാം ക്ലാസ് ഒഴികെയുള്ളവയിൽ ഒരു ലക്ഷത്തോളം വിദ്യാർഥികൾ വന്നെന്ന കണക്കു ലഭിച്ചത്.
കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാകും മറ്റു സിലബസിൽനിന്നു വിദ്യാർഥികൾ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ എത്തിച്ചേരാൻ കാരണമെന്നാണ് സൂചന.