തിരുവനന്തപുരം: നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴ്ച ഗുരുതരമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്.
സംസ്ഥാന റവന്യു വരുമാനത്തിന്റെ 22% തുകയാണു കുടിശികയായി നിൽക്കുന്നതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
എക്സൈസ് വകുപ്പ് 1952 മുതലുള്ള കുടിശിക നൽകാതിരിക്കുകയാണെന്നു നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിഎജി കുറ്റപ്പെടുത്തി.
എന്നാൽ 20,146 കോടിയാണ് ആകെ കുടിശിക. ഇതിൽ 5,564 കോടി സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ളതാണ്. കുടിശിക തിട്ടപ്പെടുത്തി പിരിച്ചെടുക്കാൻ ഫലപ്രദമായ സംവിധാനമില്ല. 11 വകുപ്പുകൾ അഞ്ചുവർഷത്തിലേറെയായി 5,765 കോടി രൂപ സർക്കാരിനു നൽകാനുണ്ട്.
നികുതി നിർണയത്തിൽ ജിഎസ്ടി വകുപ്പു വരുത്തിയ വീഴ്ച കാരണം 556 കേസിലായി 198 കോടി രൂപ സർക്കാരിനു നഷ്ടമായി. പരിശോധിക്കാത്ത കേസുകൾ കൂടിയാകുമ്പോൾ നഷ്ടം കൂടും. 10 ലക്ഷത്തിലേറെ വിലയുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ സ്രോതസിൽ നിന്ന് 1% നികുതി പിരിച്ചിട്ടില്ല. 3.56 കോടി രൂപ ഇതുവഴി നഷ്ടപ്പെട്ടു. ഹരിത നികുതി ഈടാക്കുന്നതിലെ വീഴ്ച മൂലം 54 ലക്ഷം രൂപ നഷ്ടപ്പെട്ടു.
അതേസമയം ഏറ്റവും കൂടുതൽ കുടിശിക വരുത്തിയതു ഗതാഗത വകുപ്പാണ്. 2,098 കോടിയാണ് കുടിശിക വരുത്തിയത്