ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യുന്ന കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
സൈറ്റിലെ വിവരങ്ങള്‍ വിശ്വസനീയവും സുരക്ഷിതവുമായ ഡിജിറ്റല്‍ പരിധിയിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോവിന്‍ പോര്‍ട്ടല്‍ ഹാക്ക് ചെയ്യപ്പെട്ടതായി അടിസ്ഥാനരഹിതമായ ചില വാര്‍ത്തകള്‍ കണ്ടു. ആ വാർത്തകൾ വ്യാജമാണ്. എന്നിരുന്നാലും വിഷയം കമ്പ്യൂട്ടർ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീമിനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയവും ഇ.ജി.വി.എ.സിയും തീരുമാനിച്ചതായി സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
സൈറ്റിലെ വിവരങ്ങള്‍ പുറത്തുള്ള മറ്റൊന്നുമായും പങ്കുവെക്കുന്നില്ലെന്ന് വാക്‌സിന്‍ വിതരണത്തിന്റെ എംപവേഡ് ഗ്രൂപ്പ് ചെയര്‍മാന്‍(ഇ.ജി.വി.എ.സി.) ആര്‍.എസ്. ശര്‍മ പറഞ്ഞു. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ജിയോ ലൊക്കേഷന്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണവും അദ്ദേഹം തള്ളി. ആളുകളുടെ ജിയോ ലൊക്കേഷന്‍ കോവിന്‍ ശേഖരിക്കാറില്ലെന്നും ശര്‍മ വ്യക്തമാക്കി.
അതേസമയം കോവിൻ ആപ്പിൽ വാക്സിൻ എടുത്തവർക്ക് കിട്ടുന്ന സർട്ടിഫിക്കറ്റിൽ വിവരങ്ങൾ തിരുത്താൻ അവസരം നൽകുന്ന പുതിയ അപ്ഡേഷൻ വരുകയാണ്. അപ്ഡേഷൻ നാളെയോട് പൂർത്തിയാക്കും. ഇതുവഴി രജിസ്റ്റർ ചെയ്ത ആൾക്ക് തന്നെ തെറ്റുകളുണ്ടെങ്കിൽ തിരുത്തി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും.