ന്യൂഡൽഹി:‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് സുപ്രീംകോടതി. ഈ പദ്ധതിയിലൂടെ കുടിയേറ്റ തൊഴിലാളികൾക്ക് എവിടെനിന്നും റേഷൻ വാങ്ങാനാകുമെന്നും കോടതി വിലയിരുത്തി.
കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വാക്കാൽ നിരീക്ഷിച്ചത്.
പദ്ധതി തങ്ങൾ നടപ്പാക്കിയതായി മഹാരാഷ്ട്രയും പഞ്ചാബും അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
ആധാറിന്റെ പ്രശ്നമുള്ളതുകൊണ്ടാണ് തങ്ങൾ ഇത് നടപ്പാക്കാത്തതെന്ന് പശ്ചിമബംഗാൾ അറിയിച്ചു.
എന്നാൽ, എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് ബെഞ്ച് പറഞ്ഞു. തുടർന്ന് കേസ് വിധിപറയാൻ മാറ്റി.