മുട്ടില്‍ മരം മുറി: ഉദ്യോഗസ്ഥ ഗൂഢാലോചന കണ്ടെത്താന്‍ പുതിയ സംഘം

മുട്ടില്‍ മരം മുറി: ഉദ്യോഗസ്ഥ ഗൂഢാലോചന കണ്ടെത്താന്‍ പുതിയ സംഘം

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ മരംകൊള്ളയ്ക്കു പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്ന് എസ്.പിമാരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. കൂടാതെ വിജിലന്‍സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. പുതിയ അന്വേഷണസംഘം ഇന്ന് ആദ്യയോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കും.

എസ്.പിമാരായ കെ.വി.സന്തോഷ് കുമാര്‍, സുദര്‍ശന്‍, സാബു മാത്യു എന്നിവരുടെ ചുമതലയില്‍ മൂന്നു മേഖലകളായി തിരിച്ചാവും അന്വേഷണം. ഐ.ജി സ്പര്‍ജന്‍ കുമാറിനാണ് ഏകോപനച്ചുമതല. വിവാദ ഉത്തരവ് മറയാക്കി സംസ്ഥാന വ്യാപകമായി വന്‍തോതില്‍ മരംകൊള്ള നടന്നെന്ന വിലയിരുത്തലിലാണ് അന്വേഷണം വിപുലപ്പെടുത്തിയത്.

വനം, റവന്യു വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെയുള്ളവര്‍ സംശയമുനയില്‍ നില്‍ക്കുന്നതിനാല്‍ സംഭവത്തില്‍ ഗൂഢാലോചന നടന്നതായി സര്‍ക്കാര്‍ സംശയിച്ചിരുന്നു. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത് ഇതിനാലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.