കോഴിക്കോട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസ സഭയില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ പരമോന്നത സഭാ കോടതി ശരിവെച്ചു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) സന്യാസ സഭാംഗമായിരുന്നു സിസ്റ്റര്‍ ലൂസി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ ജീവിത ചര്യകളും നിയമങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് 2019 ൽ മദർ ജനറൽ ലൂസിയെ സന്യാസ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ലൂസി കളപ്പുര വത്തിക്കാനെ സമീപിക്കുകയും വത്തിക്കാൻ പരാതി 2020 ൽ തള്ളിക്കളയുകയും ചെയ്തു .
അവസാന പരിശ്രമം എന്നനിലയിലാണ് ലൂസി കത്തോലിക്കാ സഭയിലെ സന്യാസ സഭകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പരമോന്നത അപ്പീൽ കോടതിയായ സിഗ്നേച്ചുറേ അപ്പോസ്തോലിക്കയിൽ അപ്പീൽ നൽകിയത്. എന്നാൽ കാര്യങ്ങൾ വിശദമായി പഠിച്ച വത്തിക്കാൻ കോടതി സന്യാസ സഭ കൈക്കൊണ്ട തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു.
സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ സന്യാസ സഭകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിഗ്നേച്ചുറേ അപ്പോസ്തോലിക്ക തള്ളിയതായി എഫ്‌സിസി ആലുവ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് എഫ്‌സിസിപറഞ്ഞു. സന്യാസ സഭയുടെ ജീവിതാന്തസ്സിനും അച്ചടക്കത്തിനും യോജിക്കാത്ത ജീവിതം നയിച്ചതിനുള്ള ധാരാളം തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് ലൂസി കളപ്പുരക്കെതിരെ വത്തിക്കാൻ ഈ നടപടി സ്വീകരിച്ചത്.
ലൂസി കളപ്പുരയെ കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കി എന്ന നിലയിൽ വ്യാജ പ്രചാരണങ്ങളും ചില കേന്ദ്രങ്ങൾ അഴിച്ച് വിടുന്നുണ്ട്. സന്യാസ സഭയുടെ നിയമങ്ങൾ അനുസരിക്കാൻ വിമുഖത കാട്ടിയ ലൂസിയെ തങ്ങളുടെ കോൺഗ്രിഗേഷനിൽ നിന്ന് മാത്രമാണ് പുറത്താക്കിയതെന്ന് സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ അറിയിച്ചു.