കോട്ടയം : കേരളത്തിൽ കുട്ടനാടിന്റെ നവീകരണത്തിനായി ജാതി മത രാഷ്ട്രീയ ഭേദമന്യേ കുട്ടനാടിനെ സ്നേഹിക്കുന്ന ജനങ്ങൾ ഒന്നിച്ചു കൂടി നടത്തുന്ന സേവ് കുട്ടനാട് ക്യാമ്പയിനെ പരിഹസിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്‌താവനക്കെതിരെ ജനരോഷം ഇരമ്പുന്നു. ജനിച്ച നാട്ടിൽ അന്തസ്സോടെ ജീവിക്കാൻ വേണ്ടിയുള്ള മുഴുവൻ കുട്ടനാട്ടുകാരുടെയും വികാരമാണ് 'സേവ് കുട്ടനാട്' എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. ക്യാമ്പുകളിലും ബന്ധുവീടുകളിലും പോയി കിടക്കുമ്പോൾ ആത്മാഭിമാനം നഷ്ടമാകുന്ന ഒരു തലമുറയുടെ ദീനരോദനമാണ് സേവ് കുട്ടനാട് . മന്ത്രി സജി ചെറിയാനിൽ നിന്നും ഇപ്രകാരം ഒരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് മിക്കവരുടെയും പ്രതികരണം. സജി ചെറിയാന്റെ ഫേസ് ബുക്കിൽ പ്രതിഷേധക്കാർ നിറഞ്ഞു തുടങ്ങി.
സേവ് കുട്ടനാട് ക്യാമ്പയിന് നേതൃത്വം കൊടുക്കുന്ന പലരും സംസ്ഥാന പോലീസ് ഇന്റലിജൻസ് നിരീക്ഷണത്തിലാണെന്ന് ഇതിന്റെ നേതാക്കൾ ആരോപിക്കുന്നു. അതിജീവനത്തിനായി പൊരുതുന്ന സേവ് കുട്ടനാട് ക്യാമ്പയിനെ പരിഹസിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാന്റെ നടപടിയിൽ ശക്തമായ അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ കുട്ടനാടിന്റെ നന്മക്കായി പ്രവർത്തിക്കുന്ന കുട്ടനാട്ടിലെ യുവജനങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത മന്ത്രിയുടെ നിലപാട് പിൻവലിക്കണമെന്നും സേവ് കുട്ടനാടിന്റെ അണിയറ പ്രവർത്തകരായ ആന്റണി വി എം, ഉണ്ണികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു .
ഈ ക്യാമ്പയിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതോടൊപ്പം നാടിനെ മുഴുവൻ ആക്ഷേപിക്കുക കൂടിയാണ് മന്ത്രി ചെയ്തത് എന്ന് സേവ് കുട്ടനാട് ഫോറത്തിന് നേതൃത്വം കൊടുക്കുന്ന സോണിച്ചൻ വർഗീസ് പറഞ്ഞു. സേവ് കുട്ടനാട് ക്യാമ്പയിനുമായി നടക്കുന്നവർ കുട്ടനാടിനെ രക്ഷിച്ച് സ്വർഗത്തിൽ കൊണ്ട് പോകും; ഇവരുടെ ഉദ്ദേശം അറിയാം എന്നുമാണ് സജി ചെറിയാൻ പരിഹസിച്ചത് .