തിരുവനന്തപുരം: വെള്ളപ്പൊക്ക ഭീഷണിയിലായ കുട്ടനാടിനെ സഹായിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഒരു സ്വകാര്യ ടിവി ചാനലിൽ നടന്ന മന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഗമമായ ജല നിർഗ്ഗമനത്തെ തടസപ്പെടുത്തുന്ന ചെളിയും എക്കലും നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കുമെന്ന് ഒരു ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്ക് അധിക ജലം ഒഴുകിപോകാത്തത് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണമാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മെക്കനൈസ്‌ഡ് പമ്പിങ്ങ് സിസ്റ്റം വഴി അധിക ജലം കടലിലേക്ക് ഒഴുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇതിന് വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി റോഷി അഗസ്റ്റിൻ അറിയിച്ചു.
സേവ് കുട്ടനാട് ക്യാമ്പയിനെതിരെ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രൂക്ഷമായി പ്രതികരിച്ച സാഹചര്യത്തിലാണ് ജലവിഭവ വകുപ്പുമന്ത്രിയുടെ അഭിപ്രായം എന്നത് ശ്രദ്ധേയമാണ്.