കോട്ടയം: സേവ് കുട്ടനാട് ക്യാമ്പയിൻ അതിജീവനത്തിനുവേണ്ടി കേഴുന്ന കുട്ടനാട്ടുകാരുടെ സ്വാഭാവികമായ പരിശ്രമമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. ഇത്രയും പ്രകൃതിരമണീയമായ ഈ പ്രദേശത്തിന്റെ സംരക്ഷണത്തിനുവേണ്ടി സുസ്ഥിരമായ വികസനപദ്ധതികൾ ഉണ്ടാകണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ അതിനെ നിക്ഷിപ്ത താല്പര്യമായി കരുതി തള്ളിക്കളയരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
കുട്ടനാട്ടിൽ നിന്നുള്ള പലായനം ചെറിയ തോതിലാണെങ്കിലും ഒരു യാഥാർഥ്യമാണ്. 2018 മുതലുള്ള പ്രളയത്തെ ഭയന്ന് ജീവിക്കുന്ന ജനങ്ങൾ അവിടെയുണ്ടെന്നത് മറക്കരുത്. ഓരോ പ്രാവശ്യവും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ക്യാമ്പുകൾ തുറക്കുന്നത് മാത്രമല്ലല്ലോ സർക്കാർ ചെയ്യേണ്ടത്! വെള്ളപ്പൊക്കം ജനങ്ങളെ ബാധിക്കാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുകയല്ലേ? അദ്ദേഹം ചോദിച്ചു.
കുട്ടനാട് പദ്ധതികൾ പലതും പ്രഖ്യാപനം മാത്രമായി മാറിയതായും എ സി കനാല് തുറക്കുമെന്നുള്ള വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നും മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. മത രാഷ്ട്രീയ പരിഗണകൾക്കപ്പുറത്ത് സമൂഹത്തിന്റെ നന്മ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ ആരംഭിച്ച സേവ് കുട്ടനാട് ക്യാമ്പയിന് അഭിവാദനങ്ങൾ അർപ്പിച്ചാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.