ചടുല സംഭാഷണങ്ങളിലൂടെ വ്യത്യസ്തനായ നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് 24 വര്‍ഷം

ചടുല സംഭാഷണങ്ങളിലൂടെ വ്യത്യസ്തനായ നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് 24 വര്‍ഷം

കൊച്ചി: വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും വഴി മലയാള സിനിമയില്‍ വ്യത്യസ്തനായ നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് ഇന്ന് 24 വര്‍ഷം. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരന്‍, 1997 ജൂണ്‍ പതിനാറിനാണ് വിടവാങ്ങിയത്.

ഒരു തലമുറയുടെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരന്‍. ധിക്കാരിയെപ്പോലെ അരങ്ങിലേക്ക് കയറിവന്നൊരാള്‍. പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ യുവതലമുറ നെഞ്ചിലേറ്റി. ഭാഷയിലുള്ള കയ്യടക്കം മറ്റുള്ള നടന്‍മാരില്‍ സുകുമാരനെ വ്യത്യസ്തനാക്കി. ചടുല സംഭാഷണങ്ങളിലൂടെ സുകുമാരന്‍ കാണികളെ ഇളക്കിമറിച്ചു.


ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായാണ്. എം.ടിയുടെ നിര്‍മാല്യത്തില്‍ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് സുകുമാരന്റെ സിനിമയിലെത്തിയത്. എന്നാല്‍ മലയാള സിനിമയില്‍ സുകുമാരന്റെ സ്ഥാനം ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ 'ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തു മൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ശാലിനി എന്റെ കൂട്ടുകാരി, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അന്‍പതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു.

കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായി. തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മകള്‍ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരന്‍ യാത്രയായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.