തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ഈ മാസം 28ലേക്ക് മാറ്റി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പരീശിലിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം. പരിശീലനത്തിന് ഈ മാസം 25 വരെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താം.
ഡിജിറ്റല്‍ ക്ലാസുകള്‍ പര്യാപ്തമല്ലാത്തതും, മതിയായ പ്രാക്ടിക്കല്‍ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന് സമയം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷകള്‍ നിശ്ചയിച്ച തിയതിയില്‍ നിന്നും 28ലേക്ക് മാറ്റിയത്.
അതേസമയം വി.എച്ച്.എസ്.ഇ, എന്‍.എസ്.ക്യുഎഫ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21ന് തുടങ്ങും. സര്‍വ്വകലാശാല പരീക്ഷകള്‍ 28 മുതല്‍ തുടങ്ങാനാണ് തീരുമാനം.
വിദ്യാര്‍ത്ഥികളെ ബാച്ചുകളാക്കി തിരിച്ചാകും പ്രാക്ടിക്കല്‍ പരീക്ഷ. കോവിഡ് പോസിറ്റീവായവര്‍ക്ക് രോഗം ഭേദമായതിന് ശേഷം പ്രത്യേകം പരീക്ഷ നടത്തും. ലക്ഷണങ്ങളുള്ളവരെ പ്രത്യേകം മാറ്റിയിരുത്തണം. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകള്‍ക്ക് പരമാവധി ലാപ്‌ടോപ്പുകള്‍ എത്തിക്കണം. ചെയ്യേണ്ട പ്രാക്ടിക്കലുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയുമായിരിക്കും പരീക്ഷ നടക്കുക.
ബോട്ടണിയില്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകള്‍ പരമാവധി ഒഴിവാക്കി സൂചനകള്‍ കണ്ട് ഉത്തരം നല്‍കുന്ന രീതിയിലായിരിക്കും പരീക്ഷ. കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് വിദ്യാര്‍ത്ഥികളെ ബാച്ചുകളാക്കി തിരിച്ചായിരിക്കും പരീക്ഷ. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും, നിശ്ചിത തീയതിയിൽ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.