ന്യൂഡൽഹി: കുട്ടികളെ കോവിഡ് മൂന്നാം തരംഗം കൂടുതലായി ബാധിക്കില്ലെന്ന് പഠനഫലം. ലോകാരോഗ്യസംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്) ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
കുട്ടികളിൽ രോഗം വന്ന ശേഷമുണ്ടായ ആന്റിബോഡി സാന്നിധ്യം മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദഗ്ധ സംഘം കണ്ടെത്തിയത്. മിക്ക കുട്ടികളും രോഗം വന്നതുതന്നെ അറിഞ്ഞിട്ടില്ല. ഇവരെ ഐ.സി.യു.വിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു. രോഗം വന്നു മാറിയതറിയാത്തവരിലടക്കമുള്ള സിറോ പോസിറ്റിവിറ്റി നിരക്കാണ് സംഘം പരിശോധിച്ചത്.
പഠനത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 10,000 സാമ്പിളുകൾ ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽനിന്ന് 4,500 സാമ്പിളുകളുമെടുത്തു. കൂടുതൽ വിവരശേഖരണം തുടരുകയാണ്.
തെക്കൻ ഡൽഹിയിലെ മെട്രോപൊളിറ്റൻ മേഖലയിലുള്ള കുട്ടികളിൽ നിന്നു ശേഖരിച്ച സാമ്പിളുകളിൽ 74.7 ശതമാനമായിരുന്നു സിറോ പോസിറ്റിവിറ്റി. ഇത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതലാണെന്ന് സർവേ നടത്തിയ എയിംസിലെ കമ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. പുനീത് മിശ്ര പറഞ്ഞു.
രണ്ടാം തരംഗത്തിനു മുമ്പ് ഇവിടെ കുട്ടികളിൽ 73.9 ശതമാനം ആയിരുന്നു സിറോ പോസിറ്റിവിറ്റി. രണ്ടാം തരംഗത്തിനുശേഷം ഡൽഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും സിറോ പോസിറ്റിവിറ്റി നിരക്ക് വളരെ കൂടിയെന്നും ഇത് വരാനിടയുള്ള മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുതകുമെന്നും ഡോ. പുനീത് മിശ്ര വ്യക്തമാക്കി.