തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സർക്കാർ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കുന്നു. മലയാള സിനിമകൾക്കായി കേരള സർക്കാരാണ് ഒ.ടി.ടി പ്ലാറ്റ് ഫോം തുറക്കുന്നത്. ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം.
അഞ്ച്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് കെ.എസ്.എഫ്.ഡി.സി നാളെ സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ വിശദമായി പദ്ധതി രേഖ തയ്യാറാക്കും.
സിനിമകൾ നിർമ്മാതാക്കളിൽ നിന്ന് വില കൊടുത്ത് വാങ്ങുന്ന നിലവിലെ രീതിക്കു പകരം പ്രദർശനത്തിന്റെ വരുമാനം നിശ്ചിത ശതമാനം കണക്കാക്കി പങ്കുവയ്ക്കുന്ന രീതിയാവും സർക്കാർ ഒ.ടി.ടി യിൽ. സർക്കാരിനും നിർമ്മാതാക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് ഇത്.
ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാൽ അത്രയും തുകയിൽ കൂടുതൽ വരവുണ്ടായില്ലെങ്കിൽ ഒ.ടി.ടി ഉടമയ്ക്ക് നഷ്ടം വരും. അതുപോലെ തന്നെ ഒരു തുകയ്ക്ക് സിനിമ വിറ്റ ശേഷം എത്ര കൂടുതൽ വരുമാനം വന്നാലും നിർമ്മാതാവിന് അതിന്റെ ഒരു പങ്കുപോലും ലഭിക്കുകയുമില്ല. ഇതിന് പരിഹാരമായാണ് പുതിയ രീതി.
കോവിഡ് ലോക്ക് ഡൗൺ വന്നപ്പോഴാണ് തിയേറ്ററുകൾക്ക് ബദലായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തുറന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് ഒ.ടി.ടി യിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം.