ഓഡിറ്റിങ് വേണം: സംസ്ഥാന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ്

ഓഡിറ്റിങ് വേണം: സംസ്ഥാന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ്

കൊച്ചി: സംസ്ഥാന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും പ്രവര്‍ത്തനങ്ങളുടെ ഏകോപനമടക്കം പാളിയെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ്- ബി.ജെ.പി. നേതൃയോഗത്തിലാണ് സംസ്ഥാന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായി ജനങ്ങളില്‍ എത്തിക്കാനോ ശക്തമായ പ്രചാരണം നടത്താനോ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്നും ആര്‍.എസ്.എസ്. യോഗത്തില്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി. നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ പിടിയിലാണെന്നും ആര്‍.എസ്.എസ്. വിലയിരുത്തി.

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും തെരഞ്ഞെടുപ്പില്‍ കോട്ടമുണ്ടാക്കിയെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണം നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ ഓരോ നേതാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും പാര്‍ട്ടിയുടെ സമ്പത്തിക കാര്യങ്ങളില്‍ അടക്കം പരിശോധന നടത്തണമെന്നും യോഗത്തില്‍ തീരുമാനമായി. ഇതിനായി ബി.ജെ.പിയില്‍ ആര്‍.എസ്.എസ്. കൂടുതലായി ഇടപെടുകയും സംഘടനാ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തുകയും ചെയ്യും. കൊടകര കുഴല്‍പ്പണക്കേസും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.