ബംഗാള്‍ വിഭജിക്കണമെന്ന് ബിജെപി; ഡല്‍ഹിയുടെ ആശ്രിതരാകാന്‍ ബംഗാളിനെ അനുദിക്കില്ലെന്ന് മമത

ബംഗാള്‍ വിഭജിക്കണമെന്ന് ബിജെപി; ഡല്‍ഹിയുടെ ആശ്രിതരാകാന്‍ ബംഗാളിനെ അനുദിക്കില്ലെന്ന് മമത

കൊല്‍ക്കത്ത: ബംഗാള്‍ വിഭജിക്കണമെന്ന് ബിജെപി എംപി. ബംഗാളിലെ പടിഞ്ഞാറന്‍ പ്രദേശമായ ജംഗല്‍മഹല്‍ കേന്ദ്രീകരിച്ചു പുതിയ സംസ്ഥാനം വേണമെന്നാണ് ബിജെപിയുടെ നിലപാട്. വടക്കന്‍ ബംഗാളിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന അഭിപ്രായത്തിനു പിന്നാലെയാണു പുതിയ സംസ്ഥാനം വേണമെന്നു ബിജെപി ആവശ്യപ്പെടുന്നത്.

ബിജെപി എംപി സൗമിത്ര ഖാനാണു പുതിയ സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടത്. ജംഗല്‍മഹല്‍ പ്രദേശങ്ങളായ പുരുലിയ, ബന്‍കുറ, ജാര്‍ഗ്രാം എന്നിവയും ബിര്‍ഭൂം, ബര്‍ധ്വാന്‍, അസന്‍സോള്‍, ഈസ്റ്റ് മിഡ്‌നാപുര്‍, വെസ്റ്റ് മിഡ്‌നാപുര്‍ എന്നീ ജില്ലകളും ചേര്‍ന്നു പുതിയ സംസ്ഥാനം വേണമെന്നാണു സൗമിത്ര ഖാന്‍ പറയുന്നത്. തിരഞ്ഞെടുപ്പു തോല്‍വി മറികടക്കാനുള്ള 'നിരുത്തരവാദപരമായ ഗെയിംപ്ലാന്‍' ആണു ബിജെപിയുടേതെന്നു തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. ഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി യോഗത്തില്‍, വടക്കന്‍ ബംഗാളിലെ ജില്ലകള്‍ ചേര്‍ത്തു കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നു ചില എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ജോണ്‍ ബര്‍ല എംപി ഇങ്ങനെ ആവശ്യമുയര്‍ത്തിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ ബംഗാളില്‍ വികസനം എത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്രഭരണ പ്രദേശത്തിനായി വാദിക്കുന്നത്. ബംഗാളിന്റെ ഒരു ഭാഗത്തെയും അതിന്റെ സ്വാതന്ത്ര്യവും കളഞ്ഞു ന്യൂഡല്‍ഹിയുടെ ആശ്രിതരാക്കാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. പാര്‍ട്ടി ഔദ്യോഗികമായി ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ലെന്നു ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.