ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ദ്വീപിലെ ഡെയറിഫാമുകള്‍ അടച്ചു പൂട്ടാനും സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസാഹാരം ഒഴിവാക്കാനും ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ ഉത്തരവുകളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജി ജൂണ്‍ 30നു വീണ്ടും പരിഗണിക്കും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് സ്റ്റേ.

വര്‍ഷങ്ങളായുള്ള ഭക്ഷണരീതി മാറ്റണമെന്ന് പറയുന്നതിലെ യുക്തി എന്തെന്ന് വാക്കാല്‍ ചോദിച്ച ഹൈക്കോടതി, ഹര്‍ജിയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോട് വിശദീകരണം തേടി. ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി അഡ്വ. ആര്‍. അജ്മല്‍ അഹമ്മദ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പിന്റെ ഡെയറി ഫാമുകള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടാന്‍ മേയ് 21 നാണ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഫാമുകളിലെ കന്നുകാലികളെ ലേലംചെയ്യാനും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. രണ്ടു തവണ ലേലം നടത്താന്‍ നിശ്ചയിച്ചെങ്കിലും ആരുമെത്തിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കന്നുകാലി വളര്‍ത്തലും കോഴി വളര്‍ത്തലും ദ്വീപിലെ ജീവിതരീതിയുടെ ഭാഗമാണ്. പാലും പാലുത്പന്നങ്ങളും മാംസാഹാരവും ഉള്‍പ്പെടുന്ന ഭക്ഷണരീതിയും ഇതിന്റെ ഭാഗമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.