മുംബൈ ഭീകരാക്രമണക്കേസ്: തഹവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാനുള്ള വാദം നാളെ യുഎസ് കോടതിയില്‍

മുംബൈ ഭീകരാക്രമണക്കേസ്: തഹവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാനുള്ള വാദം നാളെ യുഎസ് കോടതിയില്‍

വാഷിംഗ്ടണ്‍: 2008 ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള വാദം ഫെഡറല്‍ യു.എസ് കോടതിയില്‍ നാളെ നടക്കും. ലോസ് ഏജല്‍സിലെ ഫെഡറല്‍ കോടയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. ഇതിനായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അമേരിക്കയില്‍ എത്തി.

റാണയുടെ വിചാരണ നടപടികള്‍ ഇന്ത്യക്ക് കൈമാറി ഏപ്രില്‍ അഞ്ചിന് യുഎസ് ജില്ല കോടതി ഉത്തരവിട്ടിരുന്നു. യുഎസ് സര്‍ക്കാര്‍ ഈ ഉത്തരവിനെ അംഗീകരിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളാണ് വ്യാഴാഴ്ച നടക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് കൈമാറുന്ന നടപടിയെ റാണ എതിര്‍ത്തു. ചിക്കാഗോയിലെ കോടതി തനിക്ക് കേസില്‍ ശിക്ഷ വിധിച്ചിട്ടുണ്ടെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ഇയാള്‍ വാദിച്ചു. ഈ വാദത്തെ അമേരിക്കന്‍ സര്‍ക്കാര്‍ എതിര്‍ത്തു. ഇന്ത്യയിലെ ആക്രമണം ഗുരുതരമാണെന്നും ഇയാളെ ഇന്ത്യക്ക് കൈമാറാന്‍ എല്ലാ വകുപ്പുകളും നിലനില്‍ക്കുന്നുണ്ടെന്നും അമേരിക്കന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്ത്യ-യുഎസ് കൈമാറല്‍ ഉടമ്പടി പ്രകാരം, റാണയെ ഔദ്യോഗികമായി കൈമാറാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്ക പറഞ്ഞു.

2008 നവംബര്‍ 26 മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിലെ പങ്കാളിയാണ് അന്‍പത്തൊന്‍പതുകാരനായ റാണ. പ്രധാന കുറ്റവാളി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ ബാല്യകാല സുഹൃത്തായ റാണയെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 10 ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു അമേരിക്കയുടെ നടപടി. റാണയെ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അറുപതുകാരനായ ഹെഡ്ലി നിലവില്‍ അമേരിക്കയില്‍ 35 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.