കോവിഡ്: കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ

കോവിഡ്: കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ

ന്യൂഡല്‍ഹി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നവംബര്‍ വരെ സൗജന്യഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം അഞ്ചുമാസ കാലയളവില്‍ കൂടി സൗജന്യഭക്ഷ്യധാന്യം നല്‍കുന്നതിനാണ് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

പ്രതിമാസം ഒരാള്‍ക്ക് അഞ്ചുകിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നതാണ് പദ്ധതി. 81 കോടി ജനങ്ങള്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക. ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരുന്ന ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഭക്ഷ്യസബ്‌സിഡി ഇനത്തില്‍ 64000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കി പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സൗജന്യഭക്ഷ്യധാന്യം നവംബര്‍ വരെ നീട്ടിയതായി അറിയിച്ചത്. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രമാണ് വഹിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.