ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സിബി മാത്യൂസ് അടക്കം 18 പ്രതികള്‍

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; സിബി മാത്യൂസ് അടക്കം 18 പ്രതികള്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസ്, എസ്.വിജയന്‍, കെ.കെ ജോഷ്വാ, ആര്‍.ബി ശ്രീകുമാര്‍ എന്നിവര്‍ അടക്കം 18 പ്രതികള്‍. ഇവര്‍ക്കെതിരെ ഗൂഢാലോചന, കസ്റ്റഡി മര്‍ദ്ദനം എന്നീ വകുപ്പുകള്‍ ചുമത്തിയുളള കുറ്റപത്രം തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു.

എസ്.വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ ജോഷ്വാ അഞ്ചാം പ്രതിയുമാണ്. ആര്‍.ബി ശ്രീകുമാര്‍ കേസിലെ ഏഴാം പ്രതിയാണ്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി.ആര്‍ രാജീവന്‍, എസ്.ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്.

ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് മാസത്തില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്പി നാരായണന്‍ അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ പട്ടിക തയാറാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസിലേക്ക് നയിച്ച സാഹചര്യം പഠിച്ച ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍ ഉണ്ടെന്നും ഇത് സി.ബി.ഐയ്ക്ക് കൈമാറുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.