ജെറ്റ് എയര്‍വേസിനെ നിയന്ത്രിക്കാന്‍ ഏഴ് അംഗ മോണിറ്ററിംഗ് കമ്മിറ്റി എത്തുന്നു

ജെറ്റ് എയര്‍വേസിനെ നിയന്ത്രിക്കാന്‍ ഏഴ് അംഗ മോണിറ്ററിംഗ് കമ്മിറ്റി എത്തുന്നു

മുംബൈ: ജെറ്റ് എയര്‍വേസിന്റെ ദൈനംദിന കാര്യങ്ങൾക്കായി ഏഴ് അംഗ മോണിറ്ററിംഗ് കമ്മിറ്റി എത്തുന്നു. റെഗുലേറ്ററി ഫയലിംഗിലാണ് എയര്‍ലൈന്‍ ഇക്കാര്യം അറിയിച്ചത്. എയര്‍ലൈനിന്റെ റെസല്യൂഷന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെയാകും ഈ നിയന്ത്രണ സംവിധാനം.

ജെറ്റ് എയര്‍വേയ്സിനായി മുരാരി ലാല്‍ ജലാനും കല്‍റോക്ക് ക്യാപിറ്റലും സംയുക്തമായി സമര്‍പ്പിച്ച റെസല്യൂഷന്‍ ബിഡിന് ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് 2019 ഏപ്രില്‍ 17 നാണ് ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയത്. 2020 ഒക്ടോബറില്‍, യുകെയിലെ കല്‍റോക്ക് ക്യാപിറ്റലിന്റെയും യുഎഇ ആസ്ഥാനമായുള്ള സംരംഭകനായ മുരാരി ലാല്‍ ജലന്റെയും നേതൃത്വത്തിലുളള കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച പുനരുദ്ധാരണ പദ്ധതിക്ക് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (CoC) അംഗീകാരം നല്‍കിയിരുന്നു.

ആഭ്യന്തര സ്ലോട്ടുകള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടും അന്താരാഷ്ട്ര റൂട്ടുകള്‍ പുനരാരംഭിച്ചും ജെറ്റ് എയര്‍വേസ് ഈ വേനല്‍ക്കാലത്ത് വീണ്ടും പറക്കുമെന്ന് പുതിയ ഉടമകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുനരുജ്ജീവന പദ്ധതിയില്‍ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവ കൂടാതെ ചെറിയ നഗരങ്ങളിലേക്കുളള ചരക്ക് സേവനവും യാത്രാ വിമാന സര്‍വീസും ഉള്‍പ്പെ‌ടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.