തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ആരാധനാലയങ്ങളുടെ കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് പ്രാദേശിക സര്‍ക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മതിയാകും. എന്നാൽ നേരത്തെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍മാരുടെ അനുമതി പത്രം വേണമായിരുന്നു.
എന്നാൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരാധനലായങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും നമ്പറും നല്‍കുകയുള്ളു. ഈ നിയമത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
പുതിയ തീരുമാനത്തിലൂടെ അതാത് പ്രദേശത്തെ ആരാധനാലയങ്ങള്‍ സംബന്ധിച്ച പ്രദേശവാസികളുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തും തീരുമാനമെടുക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിക്കും.
കൂടാതെ ജനങ്ങള്‍ക്ക് അവരുടേതായ വിശ്വാസങ്ങളിലേര്‍പ്പെടുന്നതിന് സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസങ്ങളും കാലതാമസവും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതാവുകയാണ്.
ആരാധനാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കായി കലക്ടറേറ്റിനെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. പ്രാദേശികമായി തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുന്നത്.