തിരുവനന്തപുരം: ഡ്രൈവിങ്ങ് സമയത്ത് ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോണ്‍ ഉപയോഗം മൂലം അപകട നിരക്കു കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാന്‍ ട്രാഫിക് പൊലീസിന്റെ തിരുമാനം.
ഡ്രൈവിങ്ങിന് ഇടയില്‍ ഇതുവരെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ കേസെടുത്തിരുന്നുള്ളു. എന്നാല്‍ ഇനിമുതല്‍ ബ്ലൂടൂത്തിൽ സംസാരിച്ചു വണ്ടി ഓടിച്ചാലും കേസെടുക്കും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകളില്‍ തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യും. അതിനൊപ്പം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്.
മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് 'ഹാന്‍ഡ്സ് ഫ്രീ' ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിനും കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.