ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടാന്‍ സംവിധാനമൊരുക്കും: കരസേനാ മേധാവി

ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിടാന്‍ സംവിധാനമൊരുക്കും: കരസേനാ മേധാവി

ന്യൂഡൽഹി: ഡ്രോണുകളുടെ ലഭ്യതകൂടിയത് സായുധ സേനകള്‍ക്ക് വെല്ലുവിളിയാണെന്ന് ജമ്മു സ്ഫോടനം സൂചിപ്പിച്ച്‌ കരസേനാ മേധാവി ജനറല്‍ എം.എം. നരാവനെ പറഞ്ഞു. ഡ്രോണ്‍ ആക്രമണ ഭീഷണിയെ നേരിടാന്‍ ഫലപ്രദമായ സംവിധാനം സൈന്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ആര്‍ക്കും എവിടെ നിന്നും ഡ്രോണുകള്‍ തരപ്പെടുത്താന്‍ കഴിയുന്നതും അവ ആക്രമണത്തിന് ഉപയോഗിക്കാമെന്നതും സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ പ്രസ്താവന.

ഇന്ത്യ-പാക് സൈന്യങ്ങള്‍ ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് ശേഷം നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കശ്മീരില്‍ തീവ്രവാദികളുടെ എണ്ണം കുറഞ്ഞെന്നും ഭീകര പ്രവർത്തനങ്ങളിൽ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ സമാധാനത്തെയും വികസനത്തെയും അട്ടിമറിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ശക്തികളുണ്ട്. അവരെ നേരിടുക തന്നെ ചെയ്യും. ഇന്ത്യ-ചൈന ചര്‍ച്ചകളെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാനും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താനും കഴിഞ്ഞെന്ന് കരസേന മേധാവി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.