ന്യൂഡല്‍ഹി: കോവിഡ് മരണങ്ങളില്‍ ഗുരുതര ക്രമക്കേടുകള്‍ ഉണ്ടെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. ഓരോ സംസ്ഥാനവും കോവിഡ് മരണം തീരുമാനിക്കുന്ന നടപടി ലളിതമാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശിച്ചു. ഈ സുപ്രധാന തീരുമാനത്തോടെ കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തു കൊണ്ടുവരുമെന്നാണ് സൂചന.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയ ശേഷമായിരുന്നു ലളിതമായ പുതിയ രീതികള്‍ കണ്ടെത്താന്‍ കോടതിയുടെ നിര്‍ദേശമുണ്ടായത്.
കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്കാന് വിധിച്ചതിനു ശേഷമാണ്, കോവിഡ് മരണം കണക്കാക്കുന്നതിലെ രീതി തിരുത്തി സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ബന്ധപ്പെട്ട അതോറിറ്റിക്കും നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തോടൊപ്പം കോവിഡ് മരണം തീരുമാനിക്കാനുള്ള ഐ.സി.എം.ആറിന്റെ മാര്‍ഗനിര്‍ദേശങ്ങളും കോടതി പരിശോധിച്ചിരുന്നു.
കോവിഡ് പോസിറ്റിവായ ശേഷം രണ്ടോ മൂന്നോ മാസത്തിനകം ആശുപത്രിയിലോ വീട്ടിലോ വെച്ച് ഒരാള്‍ മരണപ്പെട്ടാല്‍ അത് കോവിഡ് മരണമായി കണക്കാക്കുന്ന തരത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. മരണം കോവിഡ് ബാധിച്ചായാലും മറ്റു സങ്കീര്ണതകള്കൊണ്ടായാലും മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് കൊടുക്കുന്ന മരണസര്‍ട്ടിഫിക്കറ്റില്‍ 'മരണം കോവിഡ് -19 മൂലം' എന്നുതന്നെ രേഖപ്പെടുത്തണം. ഇതിനകം വിതരണം ചെയ്ത മരണ സര്‍ട്ടിഫിക്കറ്റില്‍ ഇങ്ങനെ എഴുതി കിട്ടിയില്ലെന്ന് പരാതിയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് തിരുത്തിക്കൊടുക്കാനുള്ള പുതിയ മാര്‍ഗനിര്‍ദേശവും നല്‍കണം എന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോടതിയുടെ ഈ നടപടി കോവിഡ് മരണങ്ങള് പൂഴ്ത്തിവെയ്ക്കുന്നതിനെ തടയുമെന്നാണ് ആരോഗ്യ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കണക്കില്‍പ്പെടാത്തത്ര കോവിഡ് മരണങ്ങള് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് മുന്‍പ് വന്ന പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിധി കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്.