ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പദവി രാജിവച്ചു. അധികാരത്തിലേറി നാലു മാസം തികയുന്നതിനു മുന്‍പായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. ഇന്നലെ രാത്രി രാജ്ഭവനില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയ അദ്ദേഹം ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.
ലോക്സഭാംഗമായ തീരഥ് സിങ്, ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിന്‍ഗാമിയായി മാര്‍ച്ചിലാണു മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നേരിട്ട് എംഎല്‍എ ആകണം എന്നാണ് ഭരണഘടന നിഷ്കർഷിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഉപതിരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ രാജി. സെപ്റ്റംബര്‍ 10 വരെ തെരഞ്ഞെടുപ്പ് നേരിടാന്‍ അദ്ദേഹത്തിന് സമയമുണ്ടായിരുന്നു.
ഭരണഘടനാ പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, രാജിവെക്കുന്നതാണ് ഉചിതമെന്ന് ഞാൻ കരുതുന്നു. കോവിഡ് 19 കാരണം ഉപതിരഞ്ഞെടുപ്പുകൾ നടത്താനാകില്ലെന്നും റാവത്ത് പ്രതികരിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഡൽഹിയിലുള്ള റാവത്ത് ബി.ജെ.പി. ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് രാജി സമർപ്പിക്കാൻ നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയത്. പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ ബി.ജെ.പി. എം.എൽ.എമാർ നാളെ യോഗം ചേരും.