കുട്ടനാട്: വെള്ളത്തിൽ ചലഞ്ചുമായി 'സേവ് കുട്ടനാട്'. കുട്ടനാടിന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നായ പൊതുജനങ്ങളും കർഷകരുമായുള്ള സംവാദത്തിന് സർക്കാർ തയ്യാറാവുക എന്ന ആവശ്യത്തിനു വേണ്ടിയാണ് വെള്ളത്തിൽ ചലഞ്ച് എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചമ്പക്കുളം ബസിലിക്ക പള്ളിയുടെ മുന്നിൽ കൂടി ഒഴുകുന്ന പമ്പയാറ്റിൽ വച്ചാണ് വെള്ളത്തിൽ ചലഞ്ച് പ്രതിഷേധ ക്യാമ്പയിൻ നടത്തപ്പെടുന്നത്.

അതേസമയം കഴിഞ്ഞ മാസം രണ്ടാം തീയതി എല്ലാ വീടുകളിലും ദീപം തെളിയിച്ചു കൊണ്ട് പ്രതിഷേധം നടത്തിയിരുന്നു. അതിനുശേഷം ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് സാധാരണക്കാരനായ ജനങ്ങളോടും കർഷകരോടും പൊതുജനത്തോട് സംവദിക്കുവാൻ ഒരു ദിവസം വരുമെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അതിൽ പ്രതിഷേധിച്ചാണ് വീണ്ടും വെള്ളത്തിൽ ചലഞ്ച് എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
കുട്ടനാടിന്റെ പാരിസ്ഥിതിക സംരക്ഷണത്തെയും കാർഷിക മേഖലയിലെ പ്രതിസന്ധികളെയും കുറിച്ച് വളരെ സജീവമായ ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കുട്ടനാട്, ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ കണ്ണീര്‍ക്കയമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെയും കൃഷി തകര്‍ച്ചയേയും അതിജീവിക്കാനായി ഏകദേശം രണ്ട് ലക്ഷത്തോളം വരുന്ന ഇവിടുത്തെ ജനതയുടെ ഒരു നല്ല പങ്കും പ്രാണരക്ഷാര്‍ത്ഥം മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.
ദുരന്തങ്ങളാല്‍ കരയുകയാണു ഇന്ന് കുട്ടനാട്. ചുറ്റും വെള്ളത്താല്‍ നിറഞ്ഞ നാട്ടില്‍ നാട്ടുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ച ഹൃദയഭേദകമാണ്. വെള്ളപൊക്കവും അഴകേറിയ പുഴയുടെ ഒഴുക്കുമൊക്കെ ആവോളം ആസ്വദിച്ചു ജീവിച്ചിരുന്ന കാലമൊക്കെയിന്ന് കുട്ടനാടിന് ഓര്‍മ്മയായി. 2018 ലെ പ്രളയവും 2019 ലെ വെള്ളപൊക്കവുമൊക്കെ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇന്നും കുട്ടനാട് കരകയറിയിട്ടില്ല. മഴയെ ഗൃഹാതുരത്വത്തോടെ കണ്ടിരുന്ന ഓരോ കുട്ടനാട്ടുകാരനും ഇന്നു മഴയൊരു ഭീതിയായി മാറിയിരിക്കുന്നു. പ്രകൃതി ദുരന്തങ്ങള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങാതെ നാടിനെ വേദനിപ്പിക്കുന്നു.