ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ആഗോള പ്രതിഷേധം; ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാന്‍ ഈശോ സഭ

ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ആഗോള പ്രതിഷേധം; ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാന്‍ ഈശോ സഭ

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഈശോ സഭ ശക്തമാക്കും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്തയറിഞ്ഞ് ഞെട്ടല്‍ രേഖപ്പെടുത്തിയ ബോംബെ ഹൈക്കോടതി ഇന്നലെ തന്നെ ജുഡീഷ്യല്‍ അന്വേഷണം അനുവദിക്കാനുള്ള സാധ്യതകള്‍ സൂചിപ്പിച്ചിരുന്നു.

മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ മരിച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് വിട്ടുനല്‍കും. അതിനായി ഹോളി ഫാമിലി ആശുപത്രിയില്‍ നിന്ന് മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയായ ജെജെയിലേക്ക് മാറ്റി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മുംബൈയില്‍ തന്നെയാണ് സംസ്‌കാരം.

അതിനിടെ സ്റ്റാന്‍ സ്വാമിയുടെ മരണം അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാവുകയാണ്. ഗാര്‍ഡിയനടക്കം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ഐക്യരാഷ്ട്ര സഭയുടേയും യൂറോപ്യന്‍ യൂണിയന്റെയും മനുഷ്യാവകാശ വിഭാഗം പ്രതിനിധികള്‍ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയിട്ടും ജാമ്യം നല്‍കാതിരുന്ന നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുകയാണ്.

ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് ഡിഎംകെ വ്യക്തമാക്കി. 84 വയസുകാരനായ സ്റ്റാന്‍ സ്വമിയുടെ മരണം നിര്‍ഭാഗ്യകരമാണെന്നും മരണക്കിടക്കയിലായിരുന്നിട്ടും ജാമ്യം നല്‍കാതിരുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദയനീയ മുഖമാണ് വെളിപ്പെടുത്തുന്നതെന്നും ഡിഎംകെ നേതാവ് ദയാനിധി മാരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.