ദുബായ് : ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കീഴിലുളള ടാക്സികളില്‍ ഇനിമുതല്‍ തെരഞ്ഞെടുക്കപ്പെട്ട ടാക്സി ഡ്രൈവർ മാരുടെ പേരുകള്‍ പ്രദർശിപ്പിക്കും. കോവിഡ് മഹാമാരിക്കാലത്ത് മികച്ച രീതിയില്‍ സാമൂഹിക ഉത്തരവാദിത്തം കാഴ്ചവച്ച ടാക്സി ഡ്രൈവർമാർക്കുളള ആദരമായാണ് ഇത് നടപ്പിലാക്കുന്നത്. നിലവില്‍ വാഹനത്തില്‍ ടാക്സിയെന്ന് എഴുതിയ സ്ഥലത്താണ് അത് മാറ്റി ഡ്രൈവർമാരുടെ പേര് ചേർക്കുന്നത്. കോവിഡ് കാലഘട്ടത്തില്‍ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്തവരെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
ടാക്സിയെന്നതിനുപകരം തങ്ങളുടെ പേരുകള്‍ ആളുകള്‍ വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാക്സി ഡ്രൈവറായ മഹാബുർ പറഞ്ഞു.
ദുബായ് ടാക്സി കോർപ്പറേഷന്‍റേതുള്‍പ്പടെ 638 ടാക്സികളിലാണ് ഡ്രൈവർമാരുടെ പേരുകള്‍ പതിപ്പിക്കുക. കാര്യക്ഷതമയും ഉത്തരവാദിത്തവുമുളള ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികള്‍ ആടിഎ നടപ്പിലാക്കിവരുന്നുണ്ട്. വർഷത്തില്‍ ഏകദേശം 20,00,000 ദിർഹമാണ് ഇവർക്ക് നല്‍കേണ്ട സമ്മാനത്തുകയായി വകയിരുത്തിയിട്ടുളളത്. തെരഞ്ഞെടുക്കപ്പെട്ട ടാക്സി ഡ്രൈവർമാർക്ക് കുടുംബത്തെ സന്ദർശക വിസയിലെത്തിക്കുന്നതിനുളള വിമാനടിക്കറ്റുകളും നല്‍കാറുണ്ട്. ഇത്തരത്തിലുളള പ്രോത്സാഹനങ്ങള്‍ മാനസികമായി അവർക്ക് ഗുണം ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.