ഫസല്‍ വധക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ഫസല്‍ വധക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കണ്ണൂര്‍: തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. കേസ് സി.ബി.ഐ പ്രത്യേത സംഘം അന്വേഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സി.പി.എം നേതാക്കളെ മുഖ്യപ്രതികളായി ചേര്‍ത്ത തലശേരി ഫസല്‍ വധക്കേസില്‍ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കേസിലെ യഥാര്‍ഥ പ്രതികള്‍ അല്ല അറസ്റ്റിലായിട്ടുള്ളത് എന്ന് ആരോപിച്ചായിരുന്നു സഹോദരന്‍ കോടതിയെ സമീപിച്ചത്. കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്ന എന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കുപ്പി സുധീഷ് മൊഴി നല്‍കിയിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. കൂടാതെ കൂട്ടുപ്രതിയായ ഷിനോജ് എന്നയാളും ഇത് സമ്മതിച്ചിട്ടുണ്ട്.

2006 ഒക്ടോബര്‍ 22നാണ് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ എന്ന എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെടുന്നത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കുസമീപം പുലര്‍ച്ചെയാണ് സ്ഥലത്തെ പത്രവിതരണക്കാരന്‍ കൂടിയായ ഫസല്‍ കൊല്ലപ്പെടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഫസല്‍ വധക്കേസ്. ഫസല്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കാരായി രാജന്‍, തലശ്ശേരി നഗരസഭാംഗവും ഏരിയ കമ്മിറ്റി അംഗവുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരുള്‍പ്പെടെ എട്ടു സി.പി.എമ്മുകാരെ പ്രതി ചേര്‍ത്തായിരുന്നു സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.