കൊച്ചി : സഭാ കൂട്ടായ്മക്ക് തടസം നിൽക്കുന്ന പ്രവർത്തന ശൈലിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും , വർദ്ധിച്ച് വരുന്ന പ്രതിസന്ധികളെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതി ജീവിക്കുവാൻ സാധിക്കുകയുള്ളുവെന്നും കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് രണ്ടാം ഗ്ലോബൽ സമിതിയുടെ സ്ഥാനാരോഹണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറോ മലബാർ സഭയിലെ ആരാധന ക്രമങ്ങൾ ഏകീകരിക്കുന്നതിനുള്ള വത്തിക്കാൻ്റെ നിർദേശങ്ങൾ എല്ലാ രൂപതകളിലും ഉടൻ നടപ്പിലാക്കുവാൻ സഭ സിനഡ് അടിയന്തിര നടപടി സ്വീകരിക്കണം. ആരാധന ക്രമത്തിൻ്റെ ഏകീകരണത്തോടു കൂടി സീറോ മലബാർ മക്കളുടെ കൂട്ടായ്മ ശക്തിപ്പെടുകയും പുതിയ വളർച്ചയുടെ വഴി തെളിക്കുകയും ചെയ്യും . എറണാകുളം അങ്കമാലി അതിരൂപത മെട്രോപൊളിറ്റൻ വികാരി മാർ ആന്റണി കരിയിലിനെ ആക്ഷേപിച്ചും ചിലർ നടത്തുന്ന വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. സഭയെയും സമുദായത്തെയും പൊതു സമൂഹത്തിൽ ഇകഴ്ത്തി കാണിക്കുവാൻ ശ്രമിക്കുന്നവർ വിശ്വാസ സമൂഹത്തിൽ ഒറ്റപ്പെടുമെന്നും ബിജു പറയന്നിലം പറഞ്ഞു. ക്രിസ്തുവിൽ ഒന്നിച്ചു മുന്നേറാനുള്ള തുറവിയും വിവേകവും ഏവരും പുലർത്തേണ്ടത് ക്രൈസ്തവ സഭാംഗങ്ങളുടെ കടമയാണ്.
പരസ്നേഹത്തിനും കൂട്ടായ്മക്കും മുഖ്യ പ്രാധാന്യം നൽകുന്ന കത്തോലിക്ക കോൺഗ്രസ് ഭരണ സമിതിയുടെ പ്രവർത്തനം നൂറ് രാജ്യത്തിലേക്ക് വ്യാപിപ്പിച്ചുകൊണ്ടു ശക്തമായ സമുദായ ഉണർത്തെഴുനേൽപ് യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു