കൊച്ചി: സാർവത്രിക സഭയെയും ചില പ്രദേശങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് മാർപ്പാപ്പ കത്തയക്കുന്നത് സാധാരണമാണ്. റോമിൽ നിന്നും പൗര്യസ്ത്യ സഭകൾക്കയക്കുന്ന കത്തുകൾ മാർപ്പാപ്പയുടെ അനുവാദത്തോടുകൂടി പൗര്യസ്ത്യ തിരുസംഘത്തിന്റെ തലവനാണ് അയക്കാറുള്ളത്. ഇത്തവണ പതിവിന് വിപരീതമായി സീറോ മലബാർ സഭയിലെ മെത്രാന്മാരെയും , സന്യസ്തരെയും , അൽമായരെയും അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ തന്നെ കത്തയച്ചിരിക്കുകയാണ്. സമീപകാലത്തെങ്ങും സീറോ മലബാർ സഭയിൽ ഇത്തരം ഒരു കത്ത് ലഭിച്ചിട്ടില്ല എന്നതുകൊണ്ട് ഈ കത്ത് ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നു.
1999 -ൽ റോമിന്റെ അനുവാദത്തോടുകൂടി സീറോ മലബാർ സിനഡ് അംഗീകരിച്ച കുർബ്ബാന ക്രമം ഇതുവരെ സീറോ മലബാർ സഭയിൽ പൂർണ്ണമായും നടപ്പിലാക്കാനായിട്ടില്ല.സീറോ മലബാർ സഭയ്ക്ക് എന്നും കീറാമുട്ടിയായി കിടക്കുന്ന ആരാധനാക്രമ വിവാദത്തിന് അന്ത്യം വരുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മാർപ്പാപ്പ ഇത്തരം ഒരു അസാധാരണ നടപടി സ്വീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസം 16 മുതൽ 27 വരെയുള്ള തീയതികളിൽ ചേരുന്ന സീറോ മലബാർ സഭാ സിനഡ് ഏകീകൃത രീതി നടപ്പിലാക്കുന്ന തീയതി തീരുമാനിക്കും. സെപ്റ്റംബർ മുതൽ ഏകീകൃത കുർബ്ബാന അർപ്പണം നടപ്പിലാക്കാനാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ ഉണ്ട്. മാർപ്പാപ്പയുടെ നേരിട്ടുള്ള നിർദ്ദേശമായതിനാൽ അധികം ദീർഘിപ്പിക്കാൻ സാധ്യത ഇല്ല. ഭൂരിഭാഗം വിശ്വാസികളും സഭാ സംഘടനകളും മാർപ്പാപ്പയുടെ നിർദ്ദേശത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുകയാണ്.
മാർപ്പാപ്പ ഇറക്കുന്ന രേഖകളെ പലതായി തിരിച്ചിട്ടുണ്ട്. അപ്പസ്തോലിക് കോൺസ്റ്റിട്യൂഷൻ, ചാക്രികലേഖനം , അപ്പസ്തോലിക പ്രബോധനം , അപ്പസ്തോലിക എഴുത്തുകൾ, ബൂളാ എന്നിങ്ങനെ വിവിധോദ്ദശങ്ങളിൽ എഴുതപ്പെടുന്ന രേഖകൾ അവയിൽ ചിലതാണ്. ജൂലൈ 3 നു സീറോ മലബാർ സഭയിലെ മെത്രാൻമാർക്കും , വൈദീകർക്കും , സന്യസ്തർക്കും , അല്മായർക്കുമായി ഇറക്കിയ എഴുത്തും ബൂളാ ഗണത്തിൽ പെടുന്നു. വർഷങ്ങളായി ആരാധനാക്രമവിഷയത്തിൽ വിഭജിച്ചുനിന്ന രൂപതകളെ ഒന്നിപ്പിക്കുവാൻ ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമാണ് ഈ പേപ്പൽ ബൂളയും.