തിരുവനന്തപുരം: കോവിഡിന്റെ ടെസ്റ്റ് രീതിയിൽ മറ്റവരുത്തി സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ കോവിഡ് ടെസ്റ്റ് നടത്തണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടു. വീടുകളിൽ ഐസുലേഷൻ ഫലപ്രദമല്ല. ഒരാൾക്കു കോവിഡ് വന്നാൽ കുടുംബത്തിലെ എല്ലാവർക്കും പകരുന്ന സ്ഥിതിയാണെന്നും ഐഎംഎ വ്യക്തമാക്കി.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററും കമ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ച്, പോസിറ്റീവായവരെ മാറ്റിപ്പാർപ്പിച്ചാലേ ഇതു തടയാനാകൂ. അതേസമയം എല്ലാവർക്കും വാക്സിൻ എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 70% ജനങ്ങളും ആശ്രയിക്കുന്ന സ്വകാര്യ മേഖലയെ സർക്കാർ നിരാകരിച്ചുവെന്നും ഐഎംഎ അറിയിച്ചു.
എന്നാൽ വാക്‌സിൻ സർവീസ് ചാർജ് പോലും ഈടാക്കാതെ സൗജന്യമായി സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യാം എന്നു വാഗ്ദാനം ചെയ്തിട്ടും പരിഗണിക്കാത്ത നിലപാട് പ്രതിഷേധാർഹമാണ്. ദിനംപ്രതി നാലര ലക്ഷം ഡോസ് എങ്കിലും കൊടുത്താലേ അടുത്ത നാല് അഞ്ചു മാസങ്ങൾക്കുള്ളിൽ സംസ്ഥാനത്തു വാക്‌സിനേഷൻ പൂർത്തിയാക്കാനാകൂ. അതേപോലെ കോവിഡ് ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ സിറോ സർവേ ഉടൻ നടത്തണമെന്നും ഐഎംഎ പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസ്, സെക്രട്ടറി ഡോ. പി. ഗോപികുമാർ എന്നിവർ ആവശ്യപ്പെട്ടു.