മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നീട്ടി ബഹ്റിന്‍. സിവില്‍ ഏവിയേഷന്‍ അഫയേഴ്സാണ് 16 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി റെഡ് ലിസ്റ്റ് വിപുലീകരിച്ചത്.
മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ് പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ. ഇന്ത്യ നേരത്തെ തന്നെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബഹ്റൈന്‍ പൗരന്മാർ ബഹ്റിനില്‍ താമസ വിസയുളളവർ എന്നിവർക്ക് മാത്രമാണ് നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ചിട്ടുളളത്. 14 ദിവസത്തിനുളളില്‍ ഈ രാജ്യങ്ങള്‍ സന്ദർശിച്ചിട്ടുളളവർക്കും ബഹ്റിനിലേക്ക് പ്രവേശനമില്ല.
പ്രവേശനം അനുവദിച്ചിട്ടുളളവർക്ക് ക്യൂ ആർ കോഡുളള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാത്രയ്ക്ക് 48 മണിക്കൂറിനുളളിലുളളതായിരിക്കണം ഇത്. രാജ്യത്തെത്തിയാല്‍ 10 ദിവസത്തെ നിർബന്ധിത ക്വാറന്റീനുമുണ്ട്. ആറ് വയസിനു താഴെയുളളവർക്ക് നിബന്ധനകളില്‍ ഇളവുണ്ട്.