ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിദേശിയായ ഒരാള്‍ക്ക് അനുവദിച്ച കേസില്‍ സിബിഐ വീരപുതിരനെ അറസ്റ്റ് ചെയ്തു. മധുരൈ റീജിനല്‍ പാസ്‌പോര്‍ട്ട് ഓഫിസിലെ സീനിയര്‍ സൂപ്രണ്ടാണ് വീരപുതിരൻ. ശ്രീലങ്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചെന്നാണ് കേസ്.
മധുരൈ അടക്കം മൂന്ന് സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഇതേ കേസില്‍ രമേശ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.2019-20 സമയത്ത് വീരപുതിരന്‍, രമേശും മധുരൈയിലെ മറ്റ് ട്രാവല്‍ ഏജന്‍സി പ്രതിനിധികളുമായി ഗൂഢാലോചന നടത്തിയെന്നും വിദേശികള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയെന്നും സിബിഐ പറയുന്നു.
വീരപുതിരന്‍ തിരുനെല്‍വേലി പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്ന പദവിയില്‍ ജോലി ചെയ്യുന്നസമയത്താണ് അനധികൃതമായി ഏതാനും പേര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയത്. പാസ്‌പോര്‍ട്ടിന് 45,000 രൂപയാണ് നല്‍കിയത്. ആ പണം രമേശ് വീരപുതിരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തി.