ന്യൂ ഡൽഹി : നീതി നടപ്പാക്കാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ കത്തോലിക്കാ ദേവാലയം പൊളിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായിരുന്നെങ്കിൽ ആ ദേവാലയം പൊളിക്കുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനധികൃതമായാണ് അവിടെ ദേവാലയം നിർമ്മിച്ചതെന്നുള്ള , പരാതിയുടെ അടിസ്ഥാനത്തിൽ പള്ളി പൊളിച്ച് മാറ്റിയതാണെന്നാണ് താൻ മനസിലാക്കുന്നതെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
എന്നാൽ നിയമപരമായാണ് തങ്ങൾ ദേവാലയം നിർമ്മിച്ചതെന്നും, എല്ലാ രേഖകളും കൈയിലുണ്ടെന്നുമാണ് വിശ്വാസികൾ തന്നോട് പറഞ്ഞത്. ഏതായാലും നീതി രഹിതമായ ഒന്നിനും താൻ കൂട്ട് നിൽക്കില്ല. പള്ളി പൊളിച്ച ഡൽഹി ഡെവലപ്മെന്റ് അതോറിട്ടി കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. ഡിഡിഎ ഒരുപക്ഷേ ഹൈക്കോടതിയെ സമീപിച്ചിരിക്കാം.
തന്റെ പാർട്ടിയുടെ പ്രാദേശിക എംഎൽഎ സഭയ്‌ക്കൊപ്പമുണ്ടെന്നും എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ അദ്ദേഹം പറഞ്ഞു.