കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. മുഖ്യമന്ത്രി നേരിട്ടുവിളിച്ച് പ്രശ്നപരിഹാരം ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ചയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. അതിന് ശേഷമായിരിക്കും കൂടുതൽ തീരുമാനങ്ങളെടുക്കുക എന്നും സമിതി അറിയിച്ചു.
ലോക്ഡൗൺ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികൾക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. 'കട തുറക്കൽ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും' സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു.
ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നാളെ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍നിന്ന് വ്യാപാരികളെ പിന്തിരിപ്പിക്കാന്‍ കോഴിക്കോട് കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് തീരുമാനം മാറ്റിവയ്ക്കുന്നത് എന്നും സമിതി അറിയിച്ചു.