ജി.എസ്.ടി കുടിശിക വിതരണം ചെയ്ത് കേന്ദ്രം; കേരളത്തിന് 4122 കോടി ലഭിച്ചു

ജി.എസ്.ടി കുടിശിക വിതരണം ചെയ്ത് കേന്ദ്രം; കേരളത്തിന് 4122 കോടി ലഭിച്ചു

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശിക വിതരണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തത്. കേരളത്തിന് 4122 കോടി രൂപയാണ് ലഭ്യമാവുക. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് നടപടി.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശിക വിതരണം ചെയ്യണമെന്ന് കെ.എന്‍ ബാലഗോപാല്‍ ധനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ വളരെ പെട്ടെന്നുള്ള നടപടിയാണ് കേന്ദ്രം സ്വീകരിച്ചത്.

രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക.

കേരളത്തിന് 4500 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. കേന്ദ്രത്തിന്റെ നയം അനുസരിച്ച് അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 3765 കോടിയും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 357 കോടി രൂപയുമാണ് കേരളത്തിന് ലഭിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.