ദുബായ്: ദുബായ് വിമാനത്താവളത്തില്‍ ദിനം പ്രതി ലക്ഷം ആളുകള്‍ക്ക് പരിശോധനാ സൗകര്യമൊരുക്കുന്ന കോവിഡ് ലാബ് തുറന്നു. ലോകത്ത് തന്നെ ആദ്യമായാണ് ഒരു വിമാനത്താവളത്തില്‍ ഇത്രയും വലിയ കോവിഡ് പരിശോധനാ കേന്ദ്രം തുറക്കുന്നത്. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിപുല സൗകര്യങ്ങളുള്ള കോവിഡ് പരിശോധന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
നാല് മുതൽ ആറ് മണിക്കൂർ വരെ സമയത്തിനുള്ളിൽ പരിശോധനഫലം ലഭ്യമാക്കാനും ഈ ലാബിന് കഴിയും. ഓരോ അരമണിക്കൂറിലും ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധനക്കയക്കും. ദുബായ് ഹെല്‍ത്ത് അതോറിറ്റിയും പ്യൂവർ ഹെല്‍ത്ത് എന്നിവയുമായി സഹകരിച്ചാണ് ലാബിലെ പരിശോധന സജ്ജമാക്കിയിരിക്കുന്നത്. ദുബായ് വിമാനത്താളത്തിന്റെ വൈസ് പ്രസിഡന്റ് ഈസ അല്‍ ഷംസിയാണ് പരിശോധനാ കേന്ദ്രം തുറന്നുകൊടുത്തത്.
അടുത്ത ഒക്ടോബറില്‍ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 യ്ക്കായി നിരവധി പേർ എത്തുമെന്നുളള വിലയിരുത്തലിനെ തുടർന്നാണ് വിപുലമായ പരിശോധനാ സൗകര്യം ഏർപ്പെടുത്തിയത്. ദുബായിലെത്തിയാല്‍ വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തണമെന്നുളളത് നിർബന്ധമാണ്.