അബുദാബി: ഈദ് അവധി ദിനങ്ങള്‍ നാളെ ആരംഭിക്കാനിരിക്കേ അബുദാബിയില്‍ കോവിഡ് മുന്‍കരുതലായി ആരംഭിക്കുന്ന നിയന്ത്രണങ്ങളും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റർ കമ്മിറ്റിയാണ് മുന്‍കരുതല്‍ നിർദ്ദേശം നല്‍കിയത്.
അണുനശീകരണവും യാത്രാനിയന്ത്രണവും
ദേശീയ അണുനശീകരണ യജ്ഞം നാളെ തുടങ്ങും. രാത്രി 12 മുതല്‍ രാവിലെ 5 മണിവരെ യാത്രാനിയന്ത്രണം ഉണ്ടാകും. അത്യാവശ്യസാധനങ്ങള്‍ക്കും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. അവശ്യ കാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവർ adpolice.gov.ae എന്ന വെബ്സൈറ്റിലൂടെ അനുമതി വാങ്ങിയിരിക്കണം.
പ്രവേശന മാനദണ്ഡങ്ങള്‍
റസ്റ്ററന്റുകളിലും കഫേകളിലും ബീച്ചുകളിലും പാർക്കുകളിലും ഉള്‍ക്കൊളളാവുന്നതിന്റെ 50 ശതമാനത്തിന് മാത്രമാണ് അനുവദനീയം. നേരത്തെ ഇത് 60 ശതമാനമായിരുന്നു.
പൊതു ഗതാഗതത്തിനായുളള ബസുകളില്‍ പകുതിപേർക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവാദം. നേരത്തെ ഇത് 75 ശതമാനമായിരുന്നു.
ഷോപ്പിംഗ് മാളുകളില്‍ 40 ശതമാനത്തിനും സിനിമാ ശാലകളില്‍ 30 ശതമാനത്തിനുമാണ് പ്രവേശനം അനുവദിച്ചിട്ടുളളത്.
അഞ്ച് പേർക്കിരിക്കാവുന്ന ടാക്സികളില്‍ മൂന്ന് പേർക്കും ഏഴ് പേർക്കിരിക്കാവുന്ന ടാക്സികളില്‍ അഞ്ച് പേർക്കും സഞ്ചരിക്കാം.
മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനും പുതിയ മാർഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 48 മണിക്കൂറിനുളളിലെ നെഗറ്റീവ് പിസിആർ പരിശോധനാഫലമോ 24 മണിക്കൂറിനുളളിലെ നെഗറ്റീവ് ഡിപിഐ പരിശോധനാഫലമോ അനിവാര്യം.
പിസിആർ ടെസ്റ്റെടുത്ത് എമിറേറ്റില്‍ പ്രവേശിച്ചാല്‍ നാലാം ദിവസത്തിലും എട്ടാം ദിവസത്തിലും വീണ്ടും പിസിആർ ടെസ്റ്റെടുക്കണം.
ഡിപിഐ ടെസ്റ്റെടുത്താണ് പ്രവേശിക്കുന്നതെങ്കില്‍ മൂന്നാം ദിവസവും ഏഴാം ദിവസവും പിസിആർ ടെസ്റ്റെടുക്കണം.ഡിപിഐ ടെസ്റ്റെടുത്ത് തുടർച്ചയായി അബുദാബിയിലേക്ക് പ്രവേശിക്കാനുമാവില്ല.
ഈദ് അല്‍ അദ നിയന്ത്രണങ്ങള്‍
ത്യാഗപരമായ സംഭാവനകളും മറ്റും ഔദ്യോഗികമാർഗങ്ങളിലൂടെ മാത്രമെ പാടുളളൂ.
സബേഹറ്റി, സബോ അല്‍ ജസീറ, ദബായേ അല്‍ എമിറാത്ത് തുടങ്ങിയ ആപ്പുകള്‍ ഇതിനായി ഉപയോഗിക്കാം.
ഔദ്യോഗിക കേന്ദ്രങ്ങളില്‍ മാത്രമെ അറവ് കൃത്യങ്ങള്‍ നടത്താകൂ. മാംസം വിതരണം ചെയ്യുന്നതും അനുവദനീയമല്ല.
ഈദ് പ്രാർത്ഥനകള്‍ക്ക് അനുമതി നല്കിയെങ്കിലും 12 വയസിന് താഴെയുളളവർക്കും 60 വയസിനുമുകളിലുളളവർക്കും പ്രാർത്ഥനകളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല.
ഗുരുതര അസുഖമുളളവർക്കും ശ്വാസകോശസംബന്ധമായി അസുഖങ്ങളുളളവരും ആള്‍ക്കൂട്ടമൊഴിവാക്കണം.
കോവിഡ് രോഗികളും സമ്പർക്കത്തില്‍ വന്നവരും വിട്ടുനില്‍ക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.