കൊച്ചി: കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന സിനിമ ഷൂട്ടിങ് ഇന്ന് മുതല്‍ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ മാര്‍ഗരേഖ രൂപീകരിച്ച ശേഷമാണ് ഷൂട്ടിങ് തുടങ്ങുന്നത്.
ഇന്‍ഡോര്‍ ഷൂട്ടിങിനാണ് നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. ലോക്ക്ഡൗണ്‍ പ്രതിസന്ധി കാരണം കേരളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് പോയ സഹചര്യത്തിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയത്.
മുപ്പത് ഇന മാര്‍ഗ രേഖയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. കേരളത്തില്‍ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങള്‍, ഒടിടി പ്ലാറ്റ്ഫോം ഉള്‍പ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാര്‍ഗരേഖ ബാധകമായിരിക്കും.
ഷൂട്ടിങില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 50 പേരായി നിജപ്പെടുത്തണം. ഷൂട്ടിങില്‍ പങ്കെടുക്കുന്നതിന് 48 മണിക്കൂര്‍ മുൻപ് ആര്‍ടിപിസിആര്‍ പരിശോധന ഫലം, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഫെഫ്ക എന്നിവയിലേക്ക് മെയിലായി അയയ്ക്കണം.
എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കൂടാതെ എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം. സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം. ലൊക്കേഷന്‍ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.